Friday, June 19, 2009

മയില്‍പ്പീലി ....



അമ്മയോടൊപ്പം ബസ്സില്‍ ഇരിക്കുമ്പോള്‍ കുട്ടിയുടെ ആലോചന മുഴുവന്‍ ഇനിയും കുറെ നേരം ബസ്സില്‍
ഇരിക്കാന്‍ പറ്റുമോ എന്നതായിരുന്നു ...... അമ്മ പറഞ്ഞ ആ സ്ഥലം ആദ്യമായിട്ട് കേള്‍ക്കുകയാണ് അമ്മ അവിടെയാണ് പഠിച്ചതും കുറെനാള്‍ താമസിച്ചതും എല്ലാം അത്രേ .... അച്ഛന്‍ ഇന്നലേം പറയുന്നതു കേട്ടു അവിടെ പ്പോയി വരാന്‍ അമ്മ പോകുമ്പോള്‍ എല്ലാം തന്നെ മാത്രമെ കൊണ്ടു പോകാറുള്ളൂ അത് ചിലപ്പോള്‍ ബസ്സില്‍ തനിക്ക് പൈസ എടുക്കെണ്ടല്ലോ എന്ന് കരുതിയാകും അമ്മ പക്ഷെ സന്തോഷത്തില്‍ ആയിരുന്നില്ല അതിനു അമ്മയെ താന്‍ ഈ കാലത്തിനിടയില്‍ സന്തോഷത്തോടെ എന്നെങ്കിലും കണ്ടിട്ടുണ്ടോ ?ഇല്ല ...ഒരിക്കലും കണ്ടിട്ടില്ല കളിപ്പാട്ടം പോലെ ആണ് തന്റെ അമ്മ ആരൊക്കെയോ ജീവനോടെ
ഇരിക്കുന്നത് കാണാന്‍ വേണ്ടി മാത്രം ജീവിക്കുന്നു ..അമ്മയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ കുട്ടി
ചോദിച്ചു ആരുടെ വീട്ടിലേക്കാ അമ്മെ പോകുന്നെ ??അമ്മ എന്തോ ബന്ധം ഒക്കെ പറഞ്ഞു കുട്ടിക്കതു
മനസ്സിലായില്ല വേഗം, മനസ്സിലാക്കി എടുക്കാവുന്ന ബന്ധങ്ങള്‍ അല്ലാതെ ആലോചിച്ചു വിഷമിച്ചു ബന്ധം
കണ്ടെത്താന്‍ കുട്ടിക്ക് കഴിഞ്ഞില്ല , അവളതിനു ശ്രമിച്ചില്ലഅമ്മേടെ ബന്ധത്തിലെ ആരുടെയോ
അടുത്തേക്കാണ് യാത്ര



അമ്മക്ക് ബന്ധങ്ങള്‍ ഇല്ല എന്ന് തന്നെ അമ്മ എപ്പോളും പറയുമായിരുന്നു ആകെ ഒരു
മകള്‍ അച്ഛന്‍ അമ്മക്ക് നഷ്ടമായത് രണ്ടാം വയസ്സിലോ മറ്റോ ആണ് അച്ഛന്‍ ഒറ്റ മകന്‍ അമ്മേടെ അച്ഛമ്മ മാത്രം ആ വീട്ടില്‍ അച്ഛന്‍ മരിച്ചതോടെ അമ്മയുടെ അമ്മ സ്വന്തം വീട്ടിലേക്കു പോയി .പിന്നെ അമ്മ കഷ്ടപ്പാടുകളില്‍ ആണ് ജീവിച്ചത് അമ്മേടെ അമ്മഅടുത്ത സ്കൂളില്‍ കഞ്ഞി വെക്കാന്‍ പോയും അടുത്ത വീട്ടിലെ അടുക്കള പ്പണി ചെയ്തും ആണ് ജീവിച്ചത്‌ അമ്മയെ കൊണ്ട് അമ്മാവന്റെ വീട്ടിലെ
ജോലികള്‍ എല്ലാം ചെറുപ്പത്തിലെ ചെയ്യിക്കും അമ്മയുടെ അമ്മേടെ സ്വര്‍ണം (അമ്മൂമ്മയ്ക്ക്‌ പത്തു
പവന്‍ അന്ന് സ്ത്രീധനം ആയി കൊടുത്തിരുന്നു അന്നത് വളരെ വലുതായിരുന്നു അത്രേ )മുഴുവന്‍ മൂത്ത
അമ്മാവന് കൊടുത്തു അമ്മൂമ്മ പാവം അമ്മക്ക് ഒന്നും കൊടുത്തില്ല പത്താം ക്ലാസ്സു വരെ അമ്മ പഠിച്ചു
ഇതിനിടയില്‍ അമ്മേടെ അമ്മക്ക് പനി വന്നു മാനസിക നില തകരാറിലായി .പിന്നെ അമ്മയെ തല്ലും
ഉപദ്രവിക്കും അമ്മൂമ്മയ്ക്ക്‌ നാല് ആങ്ങളമാര്‍ ഉണ്ടായിരുന്നു അമ്മൂമ്മ മൂത്ത ആങ്ങളയുടെ ഒപ്പം
ആയിരുന്നു താമസം അമ്മായിയുടെയും മക്കളുടെം പീഡനങ്ങള്‍ എല്ലാം കൂടി വന്നപ്പോള്‍ അച്ഛമ്മ വന്നു
അമ്മയെ അച്ഛന്റെ വീട്ടിലേക്കു കൊണ്ട് പോയി പിന്നെ അമ്മ അവിടെ ആണ് കുറച്ചു സന്തോഷത്തില്‍
കഴിഞ്ഞിരുന്നത് ഇതിനിടയില്‍ അച്ചമ്മേടെ ബന്ധുവായ കുട്ടിയുടെ അച്ഛന്‍ അവിടെ വന്നു അമ്മയെ
ഇഷ്ടമായി കല്യാണം കഴിക്കുന്നത്‌ കോലാഹലം ആയിട്ടായിരുന്നു കല്യാണം അച്ഛന്റെ ബന്ധുക്കള്‍ക്ക്
സമ്പത്തും സഹോദരങ്ങളും ഇല്ലാത്ത അമ്മയെ കെട്ടിക്കൊണ്ടു വരുന്നതില്‍ ഒട്ടും താല്പര്യം ഇല്ലായിരുന്നു
അച്ഛനെന്ന കൊമ്പന്‍ മീശക്കാരനെ അമ്മക്ക് പേടി ആയിരുന്നു പിന്നെ പല ഇടപെടലുകള്‍ മൂലം അമ്മക്ക് സമ്മതിക്കേണ്ടി വന്നു ദുരിതപര്‍വ്വം അങ്ങനെ ആരംഭിച്ചു അമ്മായി അമ്മ പോരും അച്ഛന്റെ
തോന്ന്യാസങ്ങളും അമ്മയെ തളര്‍ത്തി മൂന്ന് പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി ഇപ്പോളും അവര്‍ക്ക് വേണ്ടി
ജീവിക്കുന്നു ....



അമ്മ പറഞ്ഞ കഥകള്‍ കുട്ടി ആലോചിച്ചു കൊണ്ടിരുന്നു ....

ഇതില്‍ ഒന്നും കേള്‍ക്കാത്ത ബന്ധുവിന്റെ വീട് എവിടെയാണോ എന്തോ?
അമ്മ കൈ പിടിച്ചു വലിച്ചപ്പോള്‍ ആണ് കുട്ടി എത്തിയത് അറിഞ്ഞത് അമ്മെ ഇനീം ബസില്‍ കയറണോ ?? എന്ന ചോദ്യത്തിന് അമ്മ മൂളി ക്കൊണ്ടിരുന്നു ...അമ്മയുടെ മനസ്സില്‍ എന്താണാവോ ?അവിടെ നിന്നും ബസ്‌ കയറാന്‍ കാത്തു നിന്നപ്പോള്‍ കടയില്‍ കണ്ട ഫൈവ് സ്റ്റാര്‍ വാങ്ങി തരുമോ എന്ന ചോദ്യവും അമ്മ കേട്ടില്ലഅമ്മ അങ്ങിനെയാണ് പറ്റാത്ത ഒരു കാര്യത്തിനും ചോദിച്ചാല്‍ മറുപടി പറയില്ല ...ചമ്മുവിനു എന്ത് സുഖമാ പാപ്പന്‍ എല്ലാ ദിവസവും വരുമ്പോളും ഫൈവ് സ്റാര്‍ കിട്ടും ....



.അപ്പോളേക്കും കുട്ടിയെ അമ്മ
അടുത്ത ബസ്സില്‍ കയറ്റിയിരുന്നു കുട്ടിക്ക് മിട്ടായി കിട്ടാതെ പോയ സന്തോഷം തിരികെ വന്നു വീണ്ടും യാത്ര ചെയ്യാമല്ലോ ....ബസില്‍ കുട്ടിക്ക് ഇരിക്കാന്‍ സീറ്റ്‌ കിട്ടി ബസ്‌ പോകുന്ന വഴികള്‍ കണ്ടപ്പോള്‍ ഇരിങ്ങാലക്കുടയിലേക്ക് ക്വിസ് മത്സരത്തിനു ടീച്ചറുടെ ഒപ്പം കഴിഞ്ഞകൊല്ലം ആദ്യംമായി പോയ സ്ഥലമാണെന്ന് അമ്മയോട് പറഞ്ഞു അപ്പോളേക്കും അമ്മ ഇറങ്ങാനായി എന്നുപറഞ്ഞ്‌ വലിച്ചിറക്കി നാരായണമംഗലം എന്നാണത്രേ ആ സ്ഥലത്തിന്റെ പേര് കുറെ നടക്കണോ അമ്മെ ?വേണ്ട എന്ന് മറുപടി പറഞ്ഞു അമ്മ ....
ഇത്തിരി നടന്നപ്പോളെക്കും വീട് കണ്ടു റോഡ്‌ സൈഡില്‍ തന്നെ വലിയ ഒരു രണ്ടുനില
വീട് ...അമ്മക്ക് ഇത്രേം കഴിവുള്ള ബന്ധുക്കള്‍ ഉണ്ടോ എന്ന് ഓര്‍ത്തു അവള്‍ , ആ വീട്ടിലേക്കു കടന്നു
ചെല്ലുമ്പോള്‍ മുറ്റത്തു വലിയ ഒരു കണിക്കൊന്ന മരം നിറയെ പൂത്തുലഞ്ഞു നിന്നിരുന്നു അതില്‍ നിന്ന്
പൂക്കള്‍ കുഞ്ഞു കാറ്റില്‍ മുറ്റത്തേക്ക്‌ വീണു കൊണ്ടിരുന്നു ....അമ്മയെ കണ്ടപ്പോള്‍ അവിടെ നിന്ന ഒരു
ചേച്ചി അകത്തേക്ക് പോയി ...പിന്നാലെ വന്ന ഒരു സ്ത്രീ ചോദിച്ചു മീനാക്ഷിടെ മകളല്ലേ ??? അമ്മ
അതെ എന്ന് തലയാട്ടി അമ്മായി ഇല്ലേ ? എന്ന് ചോദിച്ചു അമ്മ കുളിക്കുകയാ ഇപ്പോള്‍ വരും
ഇരിക്കാന്‍ കൂടി പറയാതെ ആ സ്ത്രീ അകത്തേക്ക് പോയി ..... കുറച്ചു നേരം നിന്നു കഴിഞ്ഞപ്പോള്‍
തടിച്ചു ഒരു അറുപതു വയസ്സോളം പ്രായമുള്ള ഒരു സ്ത്രീ കുളി കഴിഞ്ഞു സുന്ദരിയായ സെറ്റ് മുണ്ടൊക്കെ
ഉടുത്തു സുന്ദരി ആയ ഒരു അമ്മൂമ്മ വന്നു . അവര്‍ അകത്തേക്ക് വരാന്‍ പറഞ്ഞു അവരുടെ പിന്നാലെ അവരുടേമുറിയിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ കുട്ടിക്ക് അത്ഭുതം തോന്നി നല്ല ഭംഗി ഉള്ള കൃഷ്ണന്റെ വിഗ്രഹവും അതിനുമുകളില്‍ കുറെ മയില്‍ പീലികള്‍
നിറഞ്ഞു നില്‍ക്കുക്കുണ്ടായിരുന്നു ...




ഒരു മയില്‍ പീലിയുടെ തിളങ്ങുന്ന ഒരു മയില്‍പ്പീലി കണ്ണ് പുസ്തകത്തില്‍
സൂക്ഷിക്കുന്ന കുട്ടി തങ്ങള്‍ കൂട്ടുകാരിമാരുടെ ഇടയിലെ രാജകുമാരി ആയിരുന്നു . അമ്മ അവിടെ ഇരുന്നു ആ അമ്മൂമ്മയോട് തന്റെ പരാധീനതകളുടെ കെട്ടഴിക്കുകയായിരുന്നുഅതിനിടയില്‍ ആ അമ്മൂമ്മ പറഞ്ഞ ഒരു മാത്രം കുട്ടി കേട്ടു ."ഈ വക ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടു പോകാന്‍ മകനോ വീട്ടുകാര്‍ക്കോ ഇല്ല ;പിന്നെ ഞാനെങ്ങനെ അവനോടു സഹായിക്കാന്‍ പറയും " .കുട്ടിയുടെ കണ്ണുകള്‍ മയില്പ്പീലിയില്‍ ആയിരുന്നു അത്രയും നേരം ഇതു കേട്ടപ്പോള്‍ ആകെ എന്തോ അസ്വസ്ഥത തോന്നി ..അമ്മ എന്നാല്‍ ശരി ഇറങ്ങട്ടേഎന്ന് പറഞ്ഞു കുട്ടിയുടെ കൈ പിടിച്ചു കൊണ്ടു പോകുമ്പോളും കുട്ടിയുടെ മനസ്സില്‍ ആ കിട്ടാത്ത മയില്പ്പീലികള്‍ ആയിരുന്നു അമ്മയുടെ മനസ്സില്‍ അപ്പോള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന വഴക്കിനെ കുറിച്ചുള്ള ആശങ്കയും ......